ഇരിങ്ങാലക്കുടയെന്നാല്‍ വിരിഞ്ഞ ആല്‍ക്കുട. ശ്രീകൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് സമാപ്തികുറിക്കുന്ന പള്ളവേട്ട നടക്കുന്ന ആല്‍മരമാണ് ഇരിങ്ങാലക്കുടയുടെ 'ചിഹ്നം'. നഗരമധ്യത്തിലെ ആ ആല്‍ച്ചുവട്ടിലാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെല്ലാം തങ്ങളുടെ നയം പ്രഖ്യാപിക്കുക.
ഇവിടെ നിന്നാല്‍ പക്ഷെ, നമ്മുക്ക് സ്ഥാനാര്‍ഥികളുടെ ഉള്ളിലെ തീയറിയില്ല. അതിന് അവരിലേക്കിറങ്ങിച്ചെല്ലണം. ആണൊരുത്തനോട് പൊരുതുകയെന്നത് പെണ്‍കരുത്തിന്റെ വില പുറത്തറിയിക്കുകയെന്നതാണ്. അഞ്ച് ആണുങ്ങളോടാണിവിടെ ഒരുകാലത്തെ തീപ്പൊരി നേതാവ് പൊരുതുന്നത്. 'വിജയ'സാധ്യതയുള്ള ഇവര്‍ക്ക് എതിരാളി സ്വന്തം മുന്നണി നേതാക്കളാണെന്ന് ആദ്യം പറയട്ടെ!.
വല്ല്യേട്ടന്റെയും ചെറിയേട്ടന്റെയും സെക്രട്ടറിമാര്‍ രണ്ടും ഒന്നു ചേര്‍ന്നതോടെ പ്രവര്‍ത്തനം ഇഴഞ്ഞു. ഇരുവരും ഇക്കുറി സ്ഥാനാര്‍ഥിക്കുപ്പായം തുന്നിച്ചവരാണ്. രണ്ടുപേര്‍ക്കും അതിന്റേതായ വഴിതുറന്നിരുന്നു. ഒരാള്‍ ചെയര്‍മാനും ഒരാള്‍ കണ്‍വീനറുമായതോടെ 'വിജയ' സാധ്യതയെ ഓര്‍ത്തു കരഞ്ഞു. ചെയര്‍മാനും സെക്രട്ടറിയും ഓഫിസിലെത്തുമ്പോഴേക്കും ഉച്ചസൂര്യന്‍ അസ്തമിക്കാനൊരുങ്ങിക്കാണും. നനഞ്ഞ പടക്കങ്ങള്‍ പൊട്ടിക്കാനാളില്ലെന്നത് ആ നാടിന്റെ തന്നെശാപം. അല്ലാതെന്തുപറയാന്‍.
മറുചേരി പണമിറക്കി വോട്ടുകൂട്ടുമ്പോള്‍, പാവം സ്ഥാനാര്‍ഥി അത്യാവശ്യത്തിനുപോലും പണമില്ലാതെ രാത്രി കണ്ണീര്‍വാര്‍ക്കുന്നു. പാവം കെട്ട്യോന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നത് മിച്ചം.
'ഇലക്ഷന്‍ മെഷിനറി'യുടെ അഖിലേന്ത്യാ സെക്രട്ടറിയായ ജില്ലാ സെക്രട്ടേറിയറ്റംഗമാണെങ്കിലോ കിട്ടുന്നിടത്തുനിന്നെല്ലാം പണം പിരിക്കുന്നു. നേരിയൊരോഹരി സ്ഥാനാര്‍ഥിക്ക് കൊടുക്കുന്നുണ്ടെന്ന് പറയാം. ഞാന്‍ ജയിക്കാത്തിടത്ത് വേറാര് ജയിക്കാന്‍-നേതാവിന്റെ മുഖഭാവമങ്ങനെ. പതിറ്റാണ്ട് മുമ്പ് ചാലക്കുടി നിയമസഭാ സീറ്റില്‍ ആകാശവാണി നാടകക്കാരിയായ മുന്‍ എം.പിയെ നേരിടാന്‍ ഈ 'വിജയ' സാധ്യത പരിഗണിച്ചേനെ.
ചാലക്കുടി മണ്ഡലം കാരിയായ ഇവര്‍ ഇരിങ്ങാലക്കുടക്കാരനായ ഒരുവനെ കെട്ടിയതാണ് 'വിന'യായത്. അതും അന്യമതസ്തനെ. ഇവിടം സാമ്രാജ്യമാക്കാന്‍ നോക്കികൊണ്ടിരിക്കെ, സെക്രട്ടേറിയറ്റംഗത്തിന്റെ പഞ്ചായത്തിലേക്കാണ് പുതുമണവാളനും കെട്ട്യോളും എത്തിയത്. അന്നുതീര്‍ന്നു കത്തിക്കല്‍.. ചാലക്കുടിയില്‍ നിന്ന് ഉയരങ്ങളിലേക്കുവരാന്‍ കഴിയുമായിരുന്ന തീപ്പൊരി നേതാവിന് അതൊരു പൊല്ലാപ്പായി. എന്നാല്‍, കെട്ട്യോന്‍ പാവത്താനായതിനാല്‍ പാര്‍ട്ടിയില്‍ പൊരുതാനുമായില്ല. ജില്ലാ പഞ്ചായത്തംഗമാക്കാന്‍ തീരുമാനിച്ചതാകട്ടെ, ഇരിങ്ങാലക്കുടയിലെ മാന്യനും മുന്‍ സെക്രട്ടറിയുമായ ഒരു മാഷാണ്. മാഷെ തെരഞ്ഞെടുപ്പിലൂടെ ഇല്ലാതാക്കി കസേര കയ്യടക്കിയ ഇപ്പോഴത്തെ ജില്ലാ സെക്രട്ടേറിയറ്റംഗം 'ഭരണം' തുടങ്ങിയതോടെ സ്ഥാനാര്‍ഥി പഞ്ചായത്തൊഴിഞ്ഞ് നഗരസഭയിലേക്ക് താമസം മാറ്റി. വക്കീല്‍പ്പണിയും കോടതിയും അല്‍പ്പം സംഘടനാപ്രവര്‍ത്തനവുമായി ഒതുങ്ങാന്‍ തീരുമാനിച്ചപ്പോള്‍, നഗരസഭയിലെ സഖാക്കള്‍ക്ക് നിര്‍ബന്ധം കൌണ്‍സിലറാവണമെന്ന്. തടസ്സം പറഞ്ഞില്ല, രണ്ടുവട്ടവും.
നിയമസഭാ സ്ഥാനാര്‍ഥി ആരാവണമെന്ന് ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ മാധ്യമങ്ങളാണ് ഈ പേരെടുത്തിട്ടത്. പാര്‍ട്ടി ഇങ്ങനെയൊന്ന് പരിഗണിച്ചേയില്ല...സത്യം..സത്യം...സത്യം...വടക്കാഞ്ചേരിയില്‍ ചേലക്കരക്കാരിയായ സഹപ്രവര്‍ത്തകയുടെ പേരും ഇരിങ്ങാലക്കുടയില്‍ മുന്‍ മേയറുടെ പേരുമാണ് ആലോചിച്ചത്. ചേലക്കരക്കാരിക്ക് സ്ഥാനാര്‍ഥി 'ഫിഗറി'ല്ലെന്നും കോര്‍പറേഷന്‍ തരിപ്പണമാക്കിയവരെ രംഗത്തിറക്കിയാല്‍ വിവരമറിയുമെന്നും ചില സംസ്ഥാന നേതാക്കള്‍ പറഞ്ഞതോടെയാണ് 'വിജയ' സാധ്യതാപട്ടികയില്‍ തെളിഞ്ഞത്.
ഇവര്‍ നിയമസഭയിലേക്ക് പോകേണ്ടവര്‍തന്നെയെന്നാണ് വിമര്‍ശകന്റെ നിലപാട്. സിറ്റിങ് എം.എല്‍.എയും നഗരപിതാവും പോരിനിറങ്ങിയാല്‍ അത് സാക്ഷാല്‍ക്കരിച്ചേക്കും. പക്ഷെ, ഞാന്‍ ജയിക്കാത്തിടത്ത്...
No comments:
Post a Comment